കൊല്ലം: കൊല്ലം രൂപത സപ്ത ശതാബ്ദി ഇടവകതല ആഘോഷവും ദൈവദാസന് ബിഷപ് ജെറോം ഫെര്‍ണാണ്ടസിന്റെ 125-ാം ജന്മ വാര്‍ഷിക ദിനാചരണവും അഷ്ടമുടി അഷ്ടജല റാണി പള്ളിയില്‍ നടത്തി. രൂപത വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന് ജൂബിലി പതാക ഉയര്‍ത്തുകയും തുടര്‍ന്നുള്ള ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു.
വിദ്യാഭ്യാസമില്ലാതിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്ന് വിദ്യാസമ്പന്നവരെ വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ നേതൃത്വം വഹിച്ചത് ബിഷപ് ജെറോമാണെന്നു മോണ്‍. ഡോ. ബൈജു ജൂലിയാന് പറഞ്ഞു.
അഷ്ടമുടി പള്ളിക്ക് അഷ്ട ജലറാണി എന്ന് പേരിട്ടതും ബിഷപ് ജെറോം ഫെര്‍ണാണ്ടസാണ്. ഡോമ്നിക്കന്‍ പുരോഹിതനായ ബിഷപ് ജോര്‍ദാനൂസ് കത്തലാനിയുടെ കൊല്ലം രൂപത ഇന്നത്തെ അവസ്ഥയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ദൈവദാസന് ബിഷപ് ജെറോമിനുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും വികാര്‍ ജനറല്‍ ഡോ. ബൈജു ജൂലിയാന് പറഞ്ഞു. ഇടവക വികാരി ഫാ. സൈജു സൈമണ്‍ സഹകാര്‍മികത്വം വഹിച്ചു.
ജൂബിലി ആഘോഷങ്ങള്‍ക്കും ബിഷപ് ജെറോം ജന്മവാര്ഷിക ദിനാചരണത്തിനും രൂപത അസോസിയേറ്റ് പിആര്‍ ജോര്‍ജ് എഫ് സേവ്യര്‍, കെആര്‍എല്‍സി ബിസി വിമന്‍സ് കമ്മീഷന് കൊല്ലം രൂപത സെക്രട്ടറി ജയിന് ആന്‍സില്‍ ഫ്രാന്‍സിസ്, സിഎല്‍സി രൂപത പ്രസിഡന്റ് റിത്താ ദാസ്, ഇടവക കൈക്കാരന് ജോസ് എഡ്വേര്‍ഡ് അജപാലന സമിതി സെക്രട്ടറി രാജന് സോണാസ്, ബിസിസി കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് ജോര്‍ജ്, സിസ്റ്റര്‍ ആന്റനിറ്റ എന്നിവര്‍ നേതൃത്വം നല്കി.